കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മാസാർ ഇ ഷെരീഫ് നഗരത്തിനടുത്തുണ്ടായ ശക്തമായ ഭൂകന്പത്തിൽ 20 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് ഭാഗികമായി തകർന്നു.
ഞായറാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. 15 സെക്കൻഡ് നേരം കുലുക്കം അനുഭവപ്പെട്ടുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്.
ദുരന്തനിവാരണത്തിനു പട്ടാളത്തെ വിന്യസിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരും സഹായം നല്കാനായി സ്ഥലത്ത് എത്തി.
ഭൂകന്പത്തെത്തുടർന്ന് കാബൂൾ അടക്കം അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ തീർഥാടന കേന്ദ്രമായ ബ്ലൂ മോസ്കിലെ പ്രധാന കെട്ടിടത്തിനു നാശം ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും ഷിയാ മുസ്ലിംകളുടെ ആദ്യ ഇമാമുമായ അലിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇപ്പോഴത്തെ മോസ്ക് 15-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.
Tags : Earthquake Afghanistan