ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹൊൽ ക്യാന്പിൽ പാർപ്പിച്ചിരുന്ന വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ക്യാന്പിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്.
പിടിയിലായതോ കൊല്ലപ്പെട്ടതോ ആയ വിദേശ ഐഎസ് ഭീകരരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ 6300 ഓളം പേരാണു രക്ഷപ്പെട്ടത്. രാത്രിയുടെ മറവിൽ ആയുധധാരികളായ പുരുഷന്മാർ വാഹനങ്ങളിലെത്തി സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹാസാകെ പ്രവിശ്യയിൽപ്പെട്ട മരുഭൂമിയിലാണ് ഐഎസ് ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ ഏറ്റവും വലിയ ക്യാന്പായ അൽ-ഹൊൽ സ്ഥിതിചെയ്യുന്നത്. ജനുവരി 20ന് കുർദ് സൈന്യം പിന്മാറുകയും സിറിയൻ സൈന്യത്തിൽനിന്ന് സമ്മർദമേറുകയും ചെയ്തതോടെയാണ് ഭീകരകുടുംബങ്ങൾ ക്യാന്പ് വിട്ടുപോയത്.
ക്യാന്പിലാകെ 15,000 സിറിയക്കാരും 3000 ഇറാക്കികളുമുൾപ്പെടെ 24,000 പേരെയാണു പാർപ്പിച്ചിരുന്നത്. അനക്സ് എന്നപേരിലുള്ള അതീവസുരക്ഷയുള്ള ഭാഗത്തായിരുന്നു 40 രാജ്യങ്ങളിൽനിന്നുള്ള 6300 സ്ത്രീകളും കുട്ടികളും കഴിഞ്ഞിരുന്നത്. റഷ്യ, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. വിദേശികൾക്കായുള്ള ക്യാന്പിലെ 80 ശതമാനം അന്തേവാസികളും രക്ഷപ്പെട്ടിരിക്കാമെന്നാണ് സിറിയൻ വിദഗ്ധനായ ആർതർ ഖ്വസ്നായിയുടെ അനുമാനം.
Tags : Families of foreign terrorists Syria