ടെഹ്റാൻ: രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കറൻസിയുടെ മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് ഇറാനിൽ ജനരോഷമിരന്പുന്നു. തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച് നാലു ദിവസമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാർ നടപടികൾ തുടങ്ങിയതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചാൽ നോക്കിയിരിക്കില്ല എന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികളെ സൈന്യം കസ്റ്റഡിയിലെടുത്തതായും ആമിർ കബീർ സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് വിപ്ലവ സേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് എതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പരോക്ഷമായി സൂചിപ്പിച്ച് “ഏകാധിപതിക്ക് മരണം” എന്നുപറഞ്ഞുള്ള മുദ്രാവാക്യങ്ങളുമായാണ് വിദ്യാർഥികൾ പ്രതിഷേധരംഗത്തുള്ളത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരഭൃഷ്ടനാക്കപ്പെട്ട അന്തരിച്ച ഷാ മൊഹമ്മദ് റെസാ പാഹ്ലാവിയുടെ മകനും അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്നതുമായ റെസാ പാഹ്ലാവിയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട റെസാ പാഹ്ലാവി, ഞാൻ നിങ്ങൾക്കൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും എക്സിൽ കുറിച്ചു.
ആയത്തൊള്ള അലി ഖമനയ് ഭരണകൂടത്തിന്റെ പരാജയമാണു സാമ്പത്തിക തകർച്ചയ്ക്കു കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ വിപ്ലവ സംരക്ഷണ സേനയെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തരമന്ത്രിയോടു നിർദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
സാന്പത്തിക തകർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച സെൻട്രൽ ബാങ്ക് ഗവർണർ മൊഹമ്മദാദ്രെസ ഫാർസിന്റെ രാജിക്കത്ത് സ്വീകരിച്ചതായും മുൻ ധനമന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ പകരം നിയമിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതിനിടെ, പരമോന്നത നേതാവ് 86കാരനായ ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. അദ്ദേഹത്തിനു മറവിരോഗം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
Tags : Iran protests anti government