വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വിഷയത്തിൽ അടുത്തയാഴ്ച ഡാനിഷ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
അതേസമയം, ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും റൂബിയോ സൂചിപ്പിച്ചു.
വെനസ്വേലൻ പ്രസിഡന്റ് മഡുയോറെ തട്ടിക്കൊണ്ടുവന്നതിനു പിന്നാലെ ട്രംപ് ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗ്രീൻലാൻഡിൽ ട്രംപ് സൈനിക നടപടിക്കു മടിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ നീക്കം നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കില്ലേ എന്നു മാധ്യമപ്രവർത്തർ റൂബിയോയോടു ചോദിച്ചു. നയതന്ത്രമാർഗത്തിനായിരിക്കും മുൻഗണനയെന്ന് അദ്ദേഹം മറുപടി നല്കി.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള മോഹം ട്രംപ് ആദ്യം ഉന്നയിച്ചത് 2019ലാണ്. 2025ൽ വീണ്ടും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷവും ട്രംപ് ആവശ്യം ആവർത്തിച്ചു. അമേരിക്കൻ സുരക്ഷ ഉറപ്പാക്കാനായി ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ട്രംപിന്റെ ആവശ്യത്തെ ഒരുകാലത്ത് യൂറോപ്യൻ നേതാക്കൾ തമാശയായിട്ടാണ് എടുത്തിരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വെനസ്വേലയിലെ യുഎസ് സൈനിക നടപടിക്കുശേഷം യൂറോപ്യൻ നേതൃത്വം വിഷയത്തെ ഗൗരവത്തിലെടുത്തിരിക്കുകയാണ്.
Tags : Marco Rubio Greenland Danish leadership