ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവും മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ ജിമ്മി ലായിക്കെതിരേ കോടതിവിധി.
വിദേശശക്തികളുമായി ചേർന്ന് ചൈനയ്ക്കും ഹോങ്കോംഗിനും എതിരേ പ്രവർത്തിച്ചു, സ്വന്തം ഉടമസ്ഥതയിലുള്ള പത്രത്തിലൂടെ ദേശദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ തെളിഞ്ഞതായി ഹോംങ്കോംഗ് കോടതി ഇന്നലെ വ്യക്തമാക്കി. ശിക്ഷ അടുത്തവർഷം ആദ്യം വിധിക്കുമെന്നാണു സൂചന. ജീവപര്യന്തം ലഭിച്ചേക്കും.
ഹോങ്കോംഗിനെ വരുതിയിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു ജിമ്മി ലായിയെ വിചാരണ ചെയ്തത്. എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്.
ശതകോടീശ്വരനായ ജിമ്മി ലായ് ചൈനയുടെ കടുത്ത വിമർശകനാണ്. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമാണ്.
അദ്ദേഹത്തിന്റെ ആപ്പിൾ ഡെയ്ലി പത്രത്തിലൂടെ ചൈനയ്ക്കും ഹോങ്കോംഗിനും മേൽ പാശ്ചാത്യ ഉപരോധം ചുമത്തണമെന്ന് ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി. പത്രം പിന്നീട് പൂട്ടിയിരുന്നു.
ജിമ്മി ലായി ബ്രിട്ടീഷ് പൗരനാണെങ്കിലും ചൈന സ്വന്തം പൗരനായിട്ടാണു കരുതുന്നത്. ലായിയുടെ ഭാര്യ തെരേസയും ജനാധിപത്യ പ്രക്ഷോഭ നേതാവുകൂടിയായ കർദിനാൾ ജോസഫ് സെന്നും വിധിപ്രസ്താവം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
Tags : Hong Kong court democracy leader Jimmy Lai guilty