ടൊറന്റോ: കാനഡയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ വ്യാപകവിമർശനം. വടക്കുപടിഞ്ഞാറൻ കാനഡയിലെ ആൽബെർട്ടയിലുള്ള എഡ്മോൺടണിലെ ഗ്രേ നൺസ് ആശുപത്രിയിൽവച്ചാണ് പ്രശാന്ത് ശ്രീകുമാർ എന്ന 44 കാരൻ മരിച്ചത്.
ചികിത്സതേടി എട്ടുമണിക്കൂറോളം പ്രശാന്ത് കാത്തിരുന്നുവെന്ന് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. പ്രശാന്തിന്റെ മരണത്തിന് ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്നും അവർ വ്യക്തമാക്കി.
അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രശാന്തിന് ജോലിക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 22 ന് ഉച്ചയോടെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പുറത്ത് കാത്തിരിക്കാൻ ആശുപത്രിയിൽ നിന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രി ജീവനക്കാര്‍ ഇസിജി എടുത്തെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് വേദനസംഹാരി നല്‍കുകയായിരുന്നു. രക്തസമ്മര്‍ദം ഉയർന്നിട്ടും ചികിത്സ തുടങ്ങിയില്ല. എട്ടുമണിക്കൂർ കാത്തിരുന്നശേഷമാണ് ചികിത്സാമുറിയിലേക്കു പ്രവേശിപ്പിച്ചത്. സെക്കൻഡുകൾക്കുള്ളിൽ പ്രശാന്തിന്റെ ജീവൻ നഷ്ടമാവുകയും ചെയ്തു.
ചികിത്സ വൈകിയതിനു പിന്നിൽ വംശീയവിദ്വേഷം ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രശാന്തിന്റെ മരണത്തോടെ മൂന്നു കുട്ടികൾ ഉൾപ്പെടെ കുടുംബം തീരാദുരിതത്തിലായിരിക്കുകയാണ്. പ്രശാന്ത്-നിഹാരിക ദന്പതികളുടെ ഇളയ കുട്ടിക്കു മൂന്നുവയസാണ് പ്രായം. മൂത്തയാൾക്ക് 14 വയസും. ഇളയകുട്ടിക്കു മുഴുവൻ സമയ പരിചരണം ആവശ്യമായതിനാൽ പ്രശാന്ത് മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
കുടുംബത്തിന് ആശുപത്രിയില്‍ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കാനഡ ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യൻ വംശജനാണെങ്കിലും പ്രശാന്തിന് കനേഡിയൻ പൗരത്വമുണ്ടെന്നാണ് മനസിലാക്കന്നത്. അതിനാൽ കാനഡ സർക്കാരിനാണു മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം-അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Canada Indian man dies without treatment heart attack Prashant Sreekumar Grey Nuns Hospital Edmonton Alberta