ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക അന്യായം സുപ്രീംകോടതിയിൽ വാദിച്ചു തോൽപ്പിച്ചത് ഇന്ത്യൻ വംശജൻ.
മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും അഭിഭാഷകനുമായ നീൽ കത്യാലാണ് ട്രംപിന്റെ അന്യായ തീരുവയെ യുഎസ് പരമോന്നത കോടതിയിൽ പരാജയപ്പെടുത്തിയത്. പ്രസിഡന്റിനേക്കാൾ ശക്തമാണ് ഭരണഘടനയെന്ന് വിധിയിലൂടെ സ്ഥാപിക്കാനായെന്നു നീൽ പറഞ്ഞു.
“തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ല. വ്യക്തികളേക്കാൾ മുകളിലാണു ഭരണഘടന. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തത് വിധിയിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് വലിയ കാര്യമാണു സംഭവിച്ചത്. കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ ഈ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഭരണഘടന ലംഘിക്കാൻ കഴിയില്ലെന്ന് പറയാൻ ഈ വിധി നമ്മെ പ്രാപ്തമാക്കുന്നു’’-അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി നിയമവാഴ്ചയ്ക്കും എല്ലാ അമേരിക്കക്കാർക്കുംവേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു, പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന അതിലും ശക്തമാണ്.
അമേരിക്കയിൽ, അമേരിക്കൻ ജനങ്ങൾക്ക് നികുതി ചുമത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും കുടിയേറിയ ശിശുരോഗ വിദഗ്ധയായ അമ്മയുടെയും എൻജിനിയറായ പിതാവിന്റെയും മകനായി 1970ൽ ഷിക്കാഗോയിലായിരുന്നു നീലിന്റെ ജനനം. അദ്ദേഹം നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിയമ പ്രൊഫസറുമാണ്. കൂടാതെ ഹാർവാഡ്, യേൽ ലോ സ്കൂളുകളിൽ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസ് സുപ്രീം കോടതിയിൽ 54 കേസുകൾ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1998-1999 കാലഘട്ടത്തിൽ അദ്ദേഹം നീതിന്യായ വകുപ്പിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഓഫീസിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവായും ഡെപ്യൂട്ടി അറ്റോർണി ജനറലിന്റെ സ്പെഷൽ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. യുഎസ് നീതിന്യായ വകുപ്പിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഡ്മണ്ട് റാൻഡോൾഫ് അവാർഡ് നേടിയിട്ടുണ്ട്.
Tags : Trump court Indian origin Neil Katyal US Supreme Court