ധാക്ക: ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആലോചിക്കുന്നു. ഖാലിദയുടെ ആരോഗ്യം യാത്രയ്ക്ക് അനുകൂലമാണെങ്കിൽ ലണ്ടനിലേക്കു കൊണ്ടുപോകുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഇമാമുൾ ഹഖ് ചൗധരി അറിയിച്ചു.
ഖാലിദയുടെ മകൻ താരിഖ് റഹ്മാൻ ദീർഘകാലമായി ലണ്ടനിൽ പ്രവാസിയാണ്. താരിഖിന്റെ ഭാര്യയും ഡോക്ടറുമായ സുബൈദ റഹ്മാൻ വൈകാതെ ധാക്കയിലെത്തി ഖാലിദയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ലണ്ടനിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ഖാലിദയുടെ യാത്രയ്ക്ക് എയർ ആംബുലൻസ് നല്കാമെന്നു ഖത്തർ അറിയിച്ചിട്ടുണ്ട്. ഖാലിദയെ പ്രവേശിപ്പിച്ചിരിക്കുന്ന ധാക്കയിലെ ആശുപത്രിക്കു മുകളിൽ ബംഗ്ലാ സേനാ ഹെലികോപ്റ്ററുകൾ ലാൻഡിംഗ് റിഹേഴ്സൽ നടത്തി.
എൺപതുകാരിയായ ഖാലിദയെ കഴിഞ്ഞ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ അണുബാധയുണ്ടായ അവരുടെ നില അതീവ ഗുരുതരമാണ്.