ഒട്ടാവ: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിലെ വിമതസേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സസ് (ആർഎസ്എഫ്) എൽ ഫാഷർ നഗരത്തിൽ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു.
മാനഭംഗം, ഇതര ലൈംഗിക കുറ്റകൃത്യങ്ങൾ മുതലായവ ആർഎസ്എഫ് നടത്തുന്നു. ആർഎസ്എഫിന് ആയുധം ലഭിക്കുന്നതു തടയാൻ അന്താരാഷ്ട്രതലത്തിൽ നടപടികളുണ്ടാകണം. കാനഡയിൽ ജി- രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു റൂബിയോ.
സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ ഒന്നര ലക്ഷം പേർ മരിച്ചതായാണു കണക്ക്. ഒന്നര വർഷം നീണ്ട ഉപരോധത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് ആർഎസ്ഫ് പോരാളികൾ സുഡാൻ സേനയിൽനിന്ന് എൽ ഫാഷർ നഗരം പിടിച്ചെടുത്തത്. എൽ ഫാഷർ ഉൾപ്പെടുന്ന ദാർഫുർ മേഖലയിൽ ആർഎസ്എഫ് പോരാളികൾ അറബ് ഇതര വിഭാഗങ്ങൾക്കു നേർക്കു നടത്തുന്ന ആക്രമണങ്ങൾ വംശീയ ഉന്മൂലനത്തിനു തുല്യമാണെന്ന് ആരോപിക്കപ്പെടുന്നു.
യുഎഇ ആണ് ആർഎസ്എഫിന് ആയുധം നല്കുന്നതെന്ന് സുഡാൻ സേന ആരോപിക്കുന്നത്. എന്നാൽ യുഎഇയും ആർഎസ്എഫും ആരോപണം നിഷേധിക്കുന്നു.
യുഎഇ, റഷ്യ, സെർബിയ, ചൈന, തുർക്കി, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിച്ച ആയുധങ്ങൾ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ഉപയോഗിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇയിൽനിന്ന് ആഫ്രിക്കൻ രാജ്യമായ ചാഡ് വഴിയാണ് ഇവ സുഡാനിൽ എത്തിച്ചേരുന്നത്.
Tags : Sudan Massacre US prevent rebels from getting weapons US State Secretary marco rubio