ടെഹ്റാൻ: യുറേനിയം സന്പുഷ്ടീകരിക്കാൻ ഇറാനുള്ള അവകാശം അംഗീകരിച്ചാൻ മാത്രമേ അമേരിക്കയുമായുള്ള ആണവചർച്ചയിൽ പുരോഗതിയുണ്ടാകൂ എന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വെള്ളിയാഴ്ച ഒമാനിൽ അമേരിക്കയുമായി നടന്ന പരോക്ഷചർച്ചയിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉന്നയിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സന്പുഷ്ടീകരണം നിർത്തണമെന്ന ആവശ്യം ഇറാന് അംഗീകരിക്കാനാവില്ല. സന്പുഷ്ടീകരണം സമാധാന ആവശ്യങ്ങൾക്കാണെന്ന് ഉറപ്പുവരുത്തുന്നതിൽ ചർച്ച കേന്ദ്രീകരിക്കണം. സ്വാതന്ത്ര്യം, അന്തസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇറാൻ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്. ഇറാൻ എന്തു ചെയ്യണം, ചെയ്യരുത് എന്നു നിർദേശിക്കാൻ ആർക്കും അവകാശമില്ല. അമേരിക്കയുമായുള്ള അടുത്ത ചർച്ചയുടെ വേദിയും സമയവും ഒമാനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഇറാനും അമേരിക്കയും ആണവവിഷയത്തിൽ അഞ്ചു വട്ടം ചർച്ച നടത്തിയിരുന്നു. ആണവ സന്പുഷ്ടീകരണം നിർത്തില്ലെന്ന ഇറാന്റെ നിലപാടിൽ ചർച്ചകൾ ഫലം കണ്ടില്ല. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ അവസാനദിനം അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു. അതിനുശേഷം യുറേനിയം സന്പുഷ്ടീകരിച്ചിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്.
Tags : No compromise uranium enrichment Iran