അസീസി (ഇറ്റലി): വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം മരണവാർഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം നാലിന് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം അസീസിയിലെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദിനാൾ എയ്ഞ്ചൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമികത്വത്തിലാണ് താഴത്തെ ബസിലിക്കയിലേക്ക് ആഘോഷമായി സംവഹിക്കപ്പെട്ടത്. തുടർന്ന് ബസിലിക്കയുടെ മുകളിലെ പള്ളിയിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനായി നൂറുകണക്കിന് തീർഥാടകരാണ് ബസിലിക്കയ്ക്കുള്ളിലും പുറത്തുമായി തിങ്ങിനിറഞ്ഞത്. മാർച്ച് 22 വരെയാണ് ഭൗതികാവശിഷ്ടങ്ങൾ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുക.
തിരക്ക് ഒഴിവാക്കാൻ തിരുശേഷിപ്പുവണക്കത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനോടകം നാലു ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്തമാസം 22 വരെ ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ചും വിവിഐപികളുടെ സന്ദർശനം മുൻനിർത്തിയും അസീസി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ധനികകുടുംബത്തിൽ 1182ൽ ജനിച്ച് തന്റെ സ്വത്തുവകകളെല്ലാം ദരിദ്രർക്കായി ദാനം ചെയ്ത് സന്യാസജീവിതം തെരഞ്ഞെടുത്ത വിശുദ്ധ ഫ്രാൻസിസ് അസീസി 1226 ഒക്ടോബർ മൂന്നിനാണ് ഇഹലോകവാസം വെടിഞ്ഞത്.
കത്തോലിക്കാസഭയിലെ ഏറ്റവും ആദരണീയനായ വിശുദ്ധരിൽ ഒരാൾ, ഫ്രാൻസിസ്കൻ സഭയുടെ സ്ഥാപകൻ എന്നീ സവിശേഷതകൾക്കുപുറമെ ദാരിദ്ര്യം, പ്രകൃതിയോടും ജീവജാല ങ്ങളോടുമുള്ള സ്നേഹം, ഈശോമിശിഹായോടുള്ള തീവ്രമായ ഭക്തി, സമാധാനസന്ദേശം, പരിസ്ഥിതി സംരക്ഷണം എന്നീ സവിശേഷതകൾ ഈ വിശുദ്ധനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്. ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷകനായും വിശുദ്ധ ഫ്രാൻസിസ് അറിയപ്പെടുന്നു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട പ്രമുഖരിൽ ഒരാളാണു ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിസ് എന്ന പേരു സ്വീകരിക്കാൻ കർദിനാൾ ഹൊർഗെ മാരിയോ ബർഗോളിയോയെ പ്രേരിപ്പിച്ചത് ഈ വിശുദ്ധനോടുള്ള പ്രത്യേക ഭക്തിതന്നെയായിരുന്നു.
Tags : Pilgrims flock to Assisi for public veneration