മോസ്കോ: റഷ്യൻ സൈനിക നേതൃത്വത്തെ നടുക്കി തലസ്ഥാനമായ മോസ്കോയിൽ വീണ്ടും ഉന്നത ഉദ്യോഗസ്ഥന്റെ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയിനിംഗ് ഡയറക്ടറേറ്റ് മേധാവിയായ ലഫ്റ്റനന്റ് ജനറൽ ഫാനൽ സർവറോവാണ് കാർ ബോംബ് സ്ഫോടനത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
മോസ്കോയിലെ യസീനേവ സ്ട്രീറ്റിലുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ ജനറൽ സർവറോവിനൊപ്പം അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. സിറിയൻ ആഭ്യന്തര യുദ്ധസമയത്ത് പ്രസിഡന്റ് ബഷാർ അൽ അസദിന് അനുകൂലമായി റഷ്യ നടത്തിയ സൈനിക നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ഫാനൽ സർവറോവ്.
ഈ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസികളുടെ കൈകളുണ്ടെന്നാണ് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി സംശയിക്കുന്നത്. റഷ്യയുടെ പരമോന്നത ക്രിമിനൽ അന്വേഷണ ഏജൻസിയായ ഇവർ സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ റഷ്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ സമാനമായ ആക്രമണമാണിത്. കഴിഞ്ഞ ഡിസംബറിൽ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് ഇലക്ട്രിക് സ്കൂട്ടറിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.
ഈ വർഷം ഏപ്രിലിൽ ഓപ്പറേഷനൽ വകുപ്പ് ഉപമേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലിക്കും സമാനമായ രീതിയിൽ വാഹനസ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
മുൻ സംഭവങ്ങളിൽ വിദേശ പൗരന്മാരടക്കം പിടിയിലായെങ്കിലും, മോസ്കോ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് റഷ്യൻ ഭരണകൂടത്തിന് വലിയ തലവേദനയാകുന്നുണ്ട്. സുരക്ഷാ വീഴ്ചകളിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരത്തെ തന്നെ ഏജൻസികളെ അതൃപ്തി അറിയിച്ചിരുന്നു.
Tags : MoscowExplosion BreakingNews RussiaNews MilitaryAssassination CarBomb