വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തു ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്പിനുതന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിനാൽ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യ’ങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അംഗം റൈലി മൂറും ചെയർമാൻ ടോം കോളും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയും ചേർന്ന് ഈ വിഷയം ഉടൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നൈജീരിയയിലും മറ്റു നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ അമേരിക്കയ്ക്ക് നോക്കിനിൽക്കാൻ കഴിയില്ലെന്നും ട്രംപ് കുറിച്ചു. ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും അതിനു കഴിവുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ ക്രൈസ്തവസമൂഹം സമീപവർഷങ്ങളിൽ വലിയ ഭീതിയിലാണു കഴിയുന്നത്. ബൊക്കോ ഹറാം, ഫുലാനി, ഐഎസ് ഭീകരർ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതും നൈജീരിയയിലാണ്. എന്നാല്‍, ഈ വാദങ്ങളെ നിഷേധിച്ചു കൈയൊഴിയുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുന്നത് ഭാവി ഉപരോധങ്ങള്ക്കിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Tags : Nigeria