വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനായി സൈനിക പദ്ധതി തയാറാക്കാൻ പട്ടാള മേധാവിമാർക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയതായി ബ്രിട്ടനിലെ ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈനിക മേധാവിമാർ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചുവത്രേ.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനോ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനോ ഉള്ള പദ്ധതികൾ ട്രംപ് പരിഗണിക്കുന്നുവെന്നാണു വൈറ്റ് ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. വേണ്ടിവന്നാൽ സൈനിക നടപടിക്കുള്ള പദ്ധതി തയാറാക്കാൻ ജോയിന്റ് സ്പെഷൽ ഓപ്പറേഷൻ കമാൻഡിനോട് ട്രംപ് നിർദേശിച്ചു.
എന്നാൽ, സൈനിക നടപടിയുടെ നിയമസാധുതയും പ്രായോഗികതയും ചീഫ് ഓഫ് സ്റ്റാഫ് ചോദ്യം ചെയ്തു. നടപടിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഗ്രീൻലാൻഡ് വിഷയത്തിൽനിന്നു ട്രംപിന്റെ ശ്രദ്ധ മാറ്റാനായി ഇറാനെ ആക്രമിക്കുന്നതുപോലുള്ള കാര്യങ്ങൾ സൈനിക മേധാവിമാർ ചർച്ച ചെയ്തുവെന്നും ചില വൃത്തങ്ങൾ സൂചിപ്പിച്ചു.
ഗ്രീൻലാഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നിൽ ട്രംപിന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ ഉൾപ്പെട്ട സംഘമാണെന്നും റിപ്പോർട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി വൻ വിജയമായിരുന്നതു ചൂണ്ടിക്കാട്ടിയാണ് ഇവർ ഗ്രീൻലാൻഡിനായി നീക്കങ്ങൾ നടത്തുന്നത്. റഷ്യയും ചൈനയും പിടിച്ചെടുക്കുന്നതിനു മുന്പായി അമേരിക്ക ഗ്രീൻലാൻഡിനെ സ്വന്തമാക്കണം എന്നാണ് ഇവരുടെ വാദം.
ഗ്രീൻലാൻഡിനായുള്ള സൈനികനീക്കം അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്ന് അമേരിക്കയിലെ ചില നയതന്ത്ര ഉദ്യോഗസ്ഥരും ഭയക്കുന്നുണ്ട്.
വർഷാവസാനം നടക്കാൻ പോകുന്ന മിഡ്ടേം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൂടിയാണ് ട്രംപിന്റെ ഗ്രീൻലാൻഡ് ഓപ്പറേഷനെന്നും പറയുന്നു. സാന്പത്തിക മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത പശ്ചാത്തലത്തിൽ വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ ഗ്രീൻലാൻഡിലെ സൈനിക നടപടി ഉപയോഗപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുവത്രേ!.
Tags : Trump orders plan Greenland