വാഷിംഗ്ടൺ ഡിസി: ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് പറയാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക നീക്കം നേരിടാതിരിക്കാൻ ഇറാൻ യുഎസുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക വിന്യാസവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ടെഹ്റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചക്കുള്ള സമയം അതിക്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്. അതേസമയം അമേരിക്കയുമായി ചർച്ചയ്ക്ക് നിലവിൽ തീരുമാനമില്ലെന്നും എന്നാൽ, പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ചർച്ചകൾക്ക് ഇറാൻ തയാറാണെന്നുമായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Trump Iran come to terms with america