ലാഗോസ്: നൈജീരിയയിൽ തോക്കുധാരികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവമെന്നു റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിൽ വൈകുന്നേരം ആറിന് ശുശ്രൂഷ നടക്കുന്നതിനിടെ തോക്കുധാരികൾ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. പാസ്റ്റർ അടക്കമുള്ളവരെയാണു വനത്തിലേക്കു തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണസംഖ്യ മൂന്നാണെന്നു ദൃക്സാക്ഷികൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. വെടിയൊച്ചയിൽ ശുശ്രൂഷ തടസപ്പെടുന്നതും വിശ്വാസികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ആയുധധാരികൾ വിശ്വാസികളുടെ സാധനങ്ങൾ അപഹരിക്കുന്നതും വീഡിയോയിൽ കാണാം.
ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കിയിരുന്നു. ബൊക്കോ ഹറാം അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് നൈജീരിയയിലെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത്. ക്രൈസ്തവ പീഡനം ഇല്ലെന്നാണ് നൈജീരിയൻ സർക്കാർ അവകാശപ്പെടുന്നത്.
Tags : Nigeria Church attacked Two died boko haram