വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിനു സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ രണ്ടു നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. സാറാ ബാക്ക്സ്റ്റോം എന്ന ഇരുപതുകാരിയാണു മരിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഇതിനു പിന്നാലെ ‘മൂന്നാംലോകരാജ്യങ്ങളി’ൽനിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ലോകരാജ്യങ്ങളെന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമവിരുദ്ധമായി ദശലക്ഷങ്ങൾക്ക് അനുവദിച്ച അഭയം റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവശ്യമില്ലെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. അമേരിക്കൻ പൗരത്വമില്ലാത്തവർക്കു ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിഷേധിക്കും. സുരക്ഷാഭീഷണി ഉയർത്തുന്നതും പാശ്ചാത്യ സംസ്കാരവുമായി ഒത്തുപോകാത്തതുമായ കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നു പുറത്താക്കുമെന്നും ട്രംപ് അറിയിച്ചു.
റഹ്മത്തുള്ള ലഖൻവാൾ എന്ന ഇരുപത്തൊന്പതുകാരനാണു ബുധനാഴ്ച നാഷണൽ ഗാർഡ് സൈനികരെ ആക്രമിച്ചത്. ഇയാളെ വെടിവച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു. അഫ്ഗാൻ അധിനിവേശക്കാലത്ത് ചാരസംഘടനയായ സിഐഎയ്ക്കു സഹായം നല്കിയതിന്റെ പേരിലാണ് ഇയാൾക്ക് അമേരിക്ക അഭയം അനുവദിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നതു നിർത്തിവച്ചതായി ട്രംപ് ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
Tags : US President Donald Trump Immigration suspended Third world countries national guard