ദുബായ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തി. ഏബ്രഹാം ലിങ്കൺ എന്ന കൂറ്റൻ വിമാനവാഹിനി, മിസൈൽ നശീകരണ കപ്പലുകളായ ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, സ്പ്രുവൻസ്, മൈക്കിൾ മർഫി എന്നീ കപ്പലുകളാണിവ. പശ്ചിമേഷ്യയിലുള്ള മറ്റു യുഎസ് യുദ്ധക്കപ്പലുകൾക്കൊപ്പം ഇവയും ചേരും.
ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഇറാനെതിരേ വേണ്ടിവന്നാൽ അമേരിക്ക സൈനികനടപടിക്കു മുതിരുമെന്നാണു സൂചന. ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പട പുറപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ സംഘർഷം ആളിക്കത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ പറഞ്ഞിട്ടുള്ളത്. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ അമേരിക്കയ്ക്കൊപ്പം ചേരില്ലെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളും ആക്രമണ ഭീഷണി മുഴക്കി. ഇറാനെതിരായ യുദ്ധം വിനോദയാത്രയാകില്ലെന്ന് ഇറാക്കിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള പറഞ്ഞു.
സംഘർഷസാധ്യതയ്ക്കിടെ ഇറേനിയൻ കറൻസിയായ റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു അമേരിക്കൻ ഡോളറിന് 15 ലക്ഷം ഇറേനിയൻ റിയാൽ ആയിരുന്നു മൂല്യം.
കറൻസി മൂല്യം കുത്തനെ താഴുന്നതും സന്പദ്വ്യവസ്ഥയുടെ തകർച്ചയും പരിഹരിക്കാൻ കഴിയാത്തതിന്റെ പേരിലാണ് ഡിസംബർ അവസാനം ഇറാനിലുടനീളം ജനകീയ പ്രക്ഷോഭമുണ്ടായത്.
പ്രക്ഷോഭത്തിൽ മരിച്ചവർ 6,126 ആയെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി ഇന്നലെ അറിയിച്ചു. ഇതിൽ 5,777 പേർ പ്രക്ഷോഭകർ, 214 സുരക്ഷാ ഭടന്മാർ, 86 കുട്ടികൾ, പ്രക്ഷോഭവുമായി ബന്ധമില്ലാത്ത 49 സിവിലിയന്മാർ എന്നിങ്ങനെയാണ് ഈ സംഖ്യ. ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തവരുടെ സംഖ്യ 41,800 ആയും ഉയർന്നിട്ടുണ്ട്.
Tags : US warships Middle East aircraft carrier Abraham Lincoln Michael Murphy Frank E. Peterson