വത്തിക്കാൻ സിറ്റി: ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ പാവങ്ങളുടെ നിലവിളി കേൾക്കണമെന്നും നീതികൂടാതെ സമാധനമുണ്ടാകില്ലെന്നാണ് അവരുടെ നിലവിളി ഓർമിപ്പിക്കുന്നതെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പാവങ്ങളുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ കുർബാനയിൽ ആറായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു മുന്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തിങ്ങിക്കൂടിയ തീർഥാടക സഹസ്രങ്ങളെ മാർപാപ്പ അഭിവാദ്യം ചെയ്യുകയുണ്ടായി.
തന്റെ ദിലെക്സി തെ എന്ന ശ്ലൈഹികപ്രബോധനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് സഭ പാവങ്ങളുടെ അമ്മയാണെന്നും സകലരെയും സ്വാഗതം ചെയ്യുന്ന സഭയിൽ പാവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും മാർപാപ്പ പറഞ്ഞു. നമ്മുടെ ഈ ലോകത്തെ ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങൾ ഭാരപ്പെടുത്തുന്നുണ്ട്. ഭൗതികവസ്തുക്കളുടെ കുറവ് മാത്രമല്ല ദാരിദ്ര്യം.
ധാർമികവും ആത്മീയവുമായ ദാരിദ്ര്യമുണ്ട്. യുവജനങ്ങളുടെ കാര്യത്തിൽ ഇത്തരം ദാരിദ്ര്യം കൂടുതൽ പ്രകടമാണ്. അനേകം പേർ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ പ്രശ്നം പരിഹരിക്കാൻ അപരനെ ശ്രദ്ധിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം. അങ്ങനെ ഒറ്റപ്പെടലിന്റെ ചുമരുകൾ തകർക്കാൻ സാധിക്കും. മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് ഒരോരുത്തരും ആയിരിക്കുന്ന ഇടങ്ങളിൽ ദൈവത്തിന്റെ കാരുണ്യം പങ്കുവയ്ക്കുന്നവരാകണം ക്രൈസ്തവരെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
മനുഷ്യവംശത്തെ നിസ്സഹായാവസ്ഥയിലാക്കുന്ന വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതായി മാർപാപ്പ പറഞ്ഞു. ഈ അവസ്ഥയെ ദാരിദ്ര്യത്തിന്റെ അനിവാര്യതയായി കാണുന്പോൾ, ഇത്തരം ഘട്ടങ്ങളിലാണ് ചരിത്രത്തിന്റെ നാഥനായ കർത്താവ് രക്ഷിക്കാനായി എത്തുന്നതെന്ന് സുവിശേഷം ഓർമിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്നേഹപ്രവർത്തനങ്ങളിൽ സംതൃപ്തരായി കഴിയുന്ന എല്ലാവരെയും പ്രത്യേകിച്ച് വോളന്റിയർമാരെ മാർപാപ്പ നന്ദിപൂർവം അനുസ്മരിച്ചു. പാവങ്ങളോട് സഭയ്ക്കുള്ള ഐക്യദാർഢ്യവും മാർപാപ്പ പ്രഖ്യാപിച്ചു. സകലരുടെയും സാഹോദര്യവും മാഹാത്മ്യവും അംഗീകരിക്കപ്പെടുന്ന കൂട്ടായ്മയുടെ ഒരന്തരീക്ഷം സംജാതമാക്കിക്കൊണ്ട് ദൈവരാജ്യം സാക്ഷാത്കരിക്കാൻ അദ്ദേഹം എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്തു.
Tags : Pope Leo XIV