തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലാണു സ്ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളജുകൾക്കു പുറമേ ആരോഗ്യ വകുപ്പിലെ 12 സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകിവരുന്നുണ്ട്. സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിന് 1.53 കോടി, കോട്ടയം മെഡിക്കൽ കോളജിന് 1.55 കോടി, തൃശൂർ മെഡിക്കൽ കോളജിന് 4.78 കോടി, എറണാകുളം മെഡിക്കൽ കോളജിന് 5.49 കോടി, കണ്ണൂർ മെഡിക്കൽ കോളജിന് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
Tags : stroke centers medical colleges health hospitals