പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്ണമായശസ്ത്രക്രിയകള്ക്കൊടുവില് പുനര്ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്കാനിംഗിനുമൊടുവില് പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.
പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്ഫെക്ഷന് നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണന്, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എസ്. രാജ്കൃഷ്ണന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
Tags : Mar Sliwa Medicity bike accident reborn seriously injured Pala