ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്‍റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്‍റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്‍റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Tags : UP Marriage Scam Arrest