കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 12നു ശേഷം വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
രാവിലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജയിലിൽനിന്നു കോടതിയിലെത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.
ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
Tags : Actress Assault Case Sentencing Dileep