തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക പുറത്തുവന്നതിനു പിന്നാലെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷാപ്രവാഹം. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ നാലു ലക്ഷത്തോളം പേർ അപേക്ഷ നൽകിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകൽ പൂർത്തീകരിച്ച ശേഷം ഏതാണ്ട് 3.59 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകി. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാത്രം 30,000ത്തോളം പേർ അപേക്ഷ സമർപ്പിച്ചു.
എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി 24.08 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, കാണാതായവർ, സ്ഥലംമാറിപ്പോയവർ തുടങ്ങിയവർ അടക്കമാണ് പട്ടികയിൽനിന്നു പുറത്തായത്.
ഇതോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സജീവമായി. ഇവർ മിക്ക ബൂത്തുകളിലേക്കും ബിഎൽഎമാരെ നിർദേശിക്കുകയും സജീവമാക്കുകയും ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ബിഎൽഎമാരുടെ സഹകരണം കാര്യമായുണ്ടായിരുന്നില്ലെന്ന പരാതി ബിഎൽഒമാർ ഉന്നയിച്ചിരുന്നു.
എന്നാൽ കരട് പട്ടിക വന്നശേഷം വോട്ടർപട്ടികയിൽ പേരുചേർക്കാനും പരാതികൾ ഉന്നയിക്കാനും രാഷ്ട്രീയപ്പാർട്ടികൾ കൂടുതൽ ബിഎൽഎമാരെ നിയോഗിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കനുസരിച്ച് ആകെയുള്ള 60,061 ബിഎൽഎമാരിൽ 21,346 പേരും സിപിഎമ്മിന്റേതാണ്.
കോണ്ഗ്രസിന് 20,278, ബിജെപിക്ക് 7,249 പേരും.കരട് പട്ടിക വരുന്നതിനു മുന്പ് പുതുതായി വോട്ടുചേർക്കാൻ ഫോറം ആറിൽ 3,59,968 പേരാണ് അപേക്ഷിച്ചത്. പ്രവാസി വോട്ടർമാർക്കുള്ള ഫോറം ആറ് എയിൽ 30,202 പേരും അപേക്ഷിച്ചു. പേരുനീക്കാൻ 2,419 പേരും. എന്നാൽ എഎസ്ഡി പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല.
Tags : SIR Extreme voter list Voter Pattika election commission