തിരുവനന്തപുരം: മൂന്നു വർഷം കഴിയുമ്പോൾ കേരളത്തിന്റെ കടബാധ്യത 6,80,215.33 കോടി രൂപയായി ഉയരും.
സംസ്ഥാന ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ച മധ്യകാല ധനകാര്യ നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ പൊതുകടം 4.88 ലക്ഷം കോടി രൂപയായിരിക്കും. 2028-29 സാമ്പത്തിക വർഷം വരെയുള്ള സാമ്പത്തികനില പ്രതിപാദിക്കുന്ന സാമ്പത്തിക രേഖയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
കടബാധ്യത വർധിക്കുമെങ്കിലും മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജിഎസ്ഡിപി) ത്തിന്റെ അനുപാതം മെച്ചപ്പെടുമെന്നാണു കണക്കുകൾ കാണിക്കുന്നത്. നിലവിൽ കടം ജിഎസ്ഡിപിയുടെ 34.26 ശതമാനമാണ്. മൂന്നു വർഷം കഴിയുമ്പോൾ ഇത് 33.29 ശതമാനമായി കുറയും.
ശമ്പളവും പെൻഷനും പലിശയും ഗണ്യമായി വർധിക്കുമെങ്കിലും മൊത്ത വരുമാനവുമായുള്ള അനുപാതം കണക്കിലെടുത്താൽ ആശങ്കാജനകമായ സ്ഥിതിയില്ല. നടപ്പു സാമ്പത്തികവർഷം ആകെ വരുമാനത്തിന്റെ 76.68 ശതമാനം ഈ മൂന്നിനങ്ങൾക്കായി ചെലവഴിക്കപ്പെടും.
കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 77.62 ശതമാനമായിരുന്നു. അടുത്ത വർഷം ഇത് 71.38 ശതമാനവും 2027-28 ൽ 70.14 ശതമാനവും 2028-29 ൽ 68.03 ശതമാനവുമായിരിക്കും എന്നാണു കണക്കുകൂട്ടിയിട്ടുള്ളത്. പ്രതീക്ഷിക്കുന്ന നിലയിൽ വരുമാനം വർധിച്ചാൽ മാത്രമാകും ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുക.
ഈ വർഷം ശമ്പളവും പെൻഷനും ചേർന്നാൽ ജിഎസ്ഡിപിയുടെ 5.14 ശതമാനം വരും. അടുത്ത വർഷം അത് 5.91 ശതമാനമായി വർധിക്കുമെങ്കിലും അതിനടുത്ത വർഷം 5.54 ശതമാനമായും 2028-29 ൽ 5.19 ശതമാനമായും കുറയുമെന്നാണു കണക്ക്.
നടപ്പു സാമ്പത്തികവർഷം ശമ്പളത്തിന് 43,889.87 കോടി ചെലവഴിച്ച സ്ഥാനത്ത് 2028-29 ൽ 63,464.48 കോടിയായി ഉയരും. അതുപോലെ പെൻഷൻ ചെലവ് 29,414.60 കോടിയിൽനിന്ന് 42,632.70 കോടിയായും വർധിക്കും. വരാനിരിക്കുന്ന ശമ്പള, പെൻഷൻ പരിഷ്കരണം കൂടി പരിഗണിച്ചുകൊണ്ടാണ് ഈ തുകകൾ കണക്കുകൂട്ടിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം അടുത്ത മൂന്നു വർഷം 12 ശതമാനം നിരക്കിൽ വർധിക്കുമെന്നാണ് അനുമാനം. നികുതിയേതര വരുമാനം ഒന്പതു ശതമാനം നിരക്കിലും വളരുമെന്നു കണക്കുകൂട്ടുന്നു. കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിൽ കാര്യമായ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. കേന്ദ്ര നികുതിവിഹിതം 10 ശതമാനം വീതവും ഗ്രാന്റ് ഇൻ എയ്ഡ് അഞ്ചു ശതമാനം വീതവും അടുത്ത മൂന്നു വർഷത്തേക്കു വർധിക്കുമെന്നും കണക്കുകൂട്ടുന്നു.
അടുത്ത സാന്പത്തികവർഷത്തേക്ക് സാമ്പത്തികരംഗത്ത് രണ്ടു പ്രധാന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതു കേരളത്തിന്റെ സാന്പത്തിക കണക്കുകളെയും സ്വാധീനിക്കാം. ഒന്നാമതായി ജിഎസ്ഡിപി കണക്കുകൂട്ടുന്നതിലുള്ള അടിസ്ഥാന വർഷം ഈ വർഷം മാറും. നിലവിൽ അംഗീകരിച്ചിട്ടുള്ള 2011-12 എന്ന അടിസ്ഥാന വർഷം മാറി പകരം അടിസ്ഥാന വർഷം 2022-23 ആയി മാറും. ജിഎസ്ഡിപിയുടെ കണക്കിലും ഇതനുസരിച്ചു ചെറിയ മാറ്റങ്ങൾ വരാം.
രണ്ടാമതായി, പതിനാറാം ധന കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേന്ദ്രത്തിന്റെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിനു പുതിയ മാനദണ്ഡങ്ങൾ വരും. അടുത്ത സാന്പത്തിക വർഷം മുതൽ ഈ പുതിയ രീതിയനുസരിച്ചാകും വരുമാനം പങ്കുവയ്ക്കുക. നിലവിലുള്ളതിനേക്കാൾ ഉയർന്ന കേന്ദ്രനികുതി വിഹിതവും ഗ്രാന്റ് ഇൻ എയ്ഡും കേരളം പ്രതീക്ഷിക്കുന്നുണ്ട്. റവന്യു കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും കേരളം പ്രതീക്ഷിക്കുന്നു.
Tags : Kerala's debt Kerala Budget Kerala Debt