തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകൾക്ക് അംഗീകാരം നൽകണമെന്നു മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2021 മുതൽ അധിക തസ്തികകളിലും ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകളിലും നിയമിതരായവർക്ക് അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
അധിക തസ്തികകളിൽ 1:1 എന്ന ക്രമത്തിലുള്ള തസ്തികയും ഒരു വർഷത്തിൽ കൂടുതലായുള്ള അവധി ഒഴിവും വേണ്ടത്ര എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ ഒഴിവുകളും പുതിയ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഒന്ന് എന്നിങ്ങനെ ഇവയെല്ലാം സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാനേജ്മെന്റുകൾ സർക്കാരിന് വിട്ടുനൽകണമെന്നാണ് 2016ലെ കെഇആർ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ 2016 മുതൽ ഉത്തരവ് തീയതിവരെ നിയമിതരായവർക്ക് അംഗീകാരം നൽകുന്നതിന് തിരുമാനമായി. എന്നാൽ 2021 ഫെബ്രുവരി ഏഴു മുതൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ നിയമിതരാകുന്നവരുടെ അംഗീകാരത്തെക്കുറിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവ് പ്രകാരം ലഭിച്ച ഇളവ് തുടർന്നും നൽകിയെങ്കിൽ മാത്രമേ 2021 മുതൽ നിയമിതരായവർക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. തസ്തിക നിർണയത്തിലൂടെ സർക്കാർ അനുവദിച്ച അധിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർഷങ്ങളായി അംഗീകാരവും ശന്പളവുമില്ലാത്ത സ്ഥിതിയാണ്. അധിക തസ്തികകൾക്ക് അംഗീകാരം നല്കിയാൽ സർക്കാരിന് അധിക സാന്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് തടസവാദം.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവ് ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ തസ്തികകൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ നിലവിലിരിക്കുന്ന തസ്തികകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സംരക്ഷിതാധ്യാപകർക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യത്തിന് സംരക്ഷിതാധ്യാപകർ ഇല്ലായെന്നതും പ്രതിസന്ധിയാണ്.
ഭിന്നശേഷി സംവരണ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച ആനുകൂല്യം എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കേ, കോടതിയെ മറയാക്കി സർക്കാർ അനാവശ്യമായ കാലതാമസം വരുത്തുകയാണ്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധി പ്രകാരം കെ- ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിലൂടെ ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകർക്ക് ജോലിയിൽ തുടരണമെങ്കിൽ സർക്കാർ സുപ്രീംകോടതിയിലും സർക്കാർ തലത്തിലും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടന്ന് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Tags : Managers' Association Aided school appointments approved