തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. വ്യാപാര സ്ഥാനപങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്സികളും സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങി.
റെയിൽവേ സ്റ്റേഷനുകളിലെത്തിയ പലരും തുടർ യാത്രയ്ക്ക് സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായി. കെഎസ്ആർടിസി സർവീസുകൾ നടത്തിയില്ല. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ വളരെ കുറിച്ചു ജീവനക്കാർ മാത്രമേ എത്തിയുള്ളൂ. 10.6 ശതമാനം ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഇന്നലെ ജോലിക്ക് എത്തിയത്.
അവശ്യ സർവീസുകളെ പണിമുടക്കിൽനിന്നും ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് സമരക്കാരും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽനിന്ന് ലോക്ഭവനു മുന്നിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
Tags : All India strike complete Kerala