തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമി, പന്തളത്തെ എഡ്യൂക്കേഷൻ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര് അറസ്റ്റിലായിരുന്നു.
കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. തുടർന്ന് അഞ്ചുവർഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി പിഎഫ്ഐ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഹവാല ഇടപാടിലൂടെ സംഭാവനകൾ സ്വീകരിച്ചതായും ഫണ്ട് ശേഖരിച്ചതായും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
Tags : ed raid pfi office thiruvananthapuram aluva