കൊച്ചി: മാരകായുധങ്ങളുമായി ബാറിൽ ആക്രമണം. ഞായറാഴ്ച വൈറ്റിലയിലുള്ള ബാറിലായിരുന്നു സംഭവം. ആക്രമണം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം തുടങ്ങുകയായിരുന്നു. തുടർന്ന് പുറത്തുപോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്.
സംഘം കാറിൽനിന്ന് വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ആക്രമണത്തിൽ ബാര്‍ ജീവനക്കാർക്കും മർദനമേറ്റു.
ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമ നൽകിയിരിക്കുന്ന പരാതി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്. സംഘർഷത്തിൽ യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
Tags : Attack bar deadly weapons arrest