മരട്: പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ സിപിഎം കൗൺസിലർ വി.പി. ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി. 46-ാം ഡിവിഷനായ വൈറ്റിലയിൽ യുഡിഎഫ് സ്വതന്ത്രനായാണു മത്സരിക്കുന്നത്. ‘ചന്ദ്രേട്ടൻ ഇവിടെയാ’ എന്ന തലവാചകത്തോടെ വി.പി. ചന്ദ്രന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി.
2015-20 കാലഘട്ടത്തിൽ സൗമിനി ജെയിൻ മേയറായിരുന്ന കൗൺസിലിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു ചന്ദ്രൻ. അന്ന് ഡിവിഷൻ 50 ആയിരുന്ന ചമ്പക്കരയിൽനിന്നാണ് കൗൺസിലിൽ എത്തിയത്. വൈറ്റില ഡിവിഷന്റെ കുറച്ച് ഭാഗങ്ങൾകൂടി ചേർന്നപ്പോൾ ചമ്പക്കര ഡിവിഷൻ മാറി അത് വൈറ്റിലയായി.
യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയുടെ സീറ്റാണ് പഴയ വൈറ്റില. ഇവിടെ മത്സരിച്ച് ജയിച്ച സുനിതാ ഡിക്സൺ ആദ്യം യുഡിഎഫിനൊപ്പവും പിന്നീട് എൽഡിഎഫിന്റെ ഭാഗമായുംനിന്നു. കൗൺസിലിന്റെ അവസാനഘട്ടത്തിൽ ഇരു മുന്നണികളിൽനിന്നും അകലം പാലിച്ച സമീപനമാണ് സുനിത സ്വീകരിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പൊന്നുരുന്നി ഈസ്റ്റിലാണ് (45) മത്സരിക്കുന്നത്.
Tags : Former CPM councilor UDF candidate Chandrettan