തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിശേഷിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുന്നതിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് മുഖ്യമന്ത്രി മുൻ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അധ്യയന വർഷം തീരുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുന്ന നിലയിലേക്ക് നാട് വളർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങൾ ലഭിക്കാതെ വിദ്യാർത്ഥികൾ വലഞ്ഞിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പികൾ വിതരണം ചെയ്ത് ക്ലാസുകൾ നടത്തിയിരുന്ന ആ 'കെട്ട കാലത്ത്' നിന്നും ഇന്നത്തെ നേട്ടങ്ങളിലേക്കുള്ള വളർച്ചയെ താറടിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
"സ്കൂളുകൾ അടച്ചുപൂട്ടുകയും കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്ത യുഡിഎഫ് ഭരണകാലത്തുനിന്നാണ് നമ്മൾ ഇന്നത്തെ നിലയിലെത്തിയത്. ഈ നേട്ടത്തെ തുഗ്ലക്ക് പരിഷ്കാരം എന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണ്. അത്തരം അധിക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇത്തരം അധിക്ഷേപങ്ങൾക്ക് തെല്ലും വില കല്പിക്കാതെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Chief Minister Chennithala V Sivankutty