മലയാറ്റൂർ: ചിത്രപ്രിയ കൊലപാതകത്തിൽ പോലീസിന്റെ വാദങ്ങൾ തള്ളി പെൺകുട്ടിയുടെ ബന്ധു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്നാണ് ബന്ധു പറയുന്നത്. ചിത്രപ്രിയയുടെ ബന്ധുവായ ശരത് ലാൽ എന്ന യുവാവാണ് പോലീസിന്റെ കണ്ടെത്തലുകളിൽ സംശയമുന്നയിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞ കാര്യങ്ങളിൽ പലതിലും കളവ് ഉണ്ടെന്നും ശരത് പറയുന്നു.
പോലീസ് പുറത്തുവിട്ട പള്ളിയുടെ മുന്നിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല. അത് വേറെ ഏതോ ആൾക്കാരണെന്നും അത് ആരാണെന്ന് കണ്ടെത്തണമെന്നും എന്തിനാണ് ആ സമയത്ത് അവർ അവിടെ എത്തിയതെന്ന് പരിശോധിക്കണമെന്നും ശരത് പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ ചിത്രപ്രിയ മരിച്ചത് ഏകദേശം ഏഴുമണിക്കും എട്ടിനും ഇടയിലാണെന്നും അദ്ദേഹം പറയുന്നു. അയ്യപ്പൻവിളക്ക് നടക്കുന്ന സമയം ആയതിനാൽ പെൺകുട്ടി ആ പരിപാടിയിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവളെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്നു തന്നെ പോലീസിൽ പരാതി നൽകി.
പോലീസിൽ നിന്നും സൈബർസെല്ലിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് മലയാറ്റൂർ പെട്രോൾ പമ്പിന് അടുത്താണ് അവസാനമായി മൊബൈൽ സിഗ്നൽ ഉണ്ടായിരുന്നതെന്ന് കാണിച്ചത്. തുടർന്ന് അവിടെ സമീപപ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി. എന്നാൽ യാതൊന്നും അവിടുന്ന് ലഭിച്ചില്ല. പോലീസ് നൽകിയതിൽ പല തെറ്റായ കാര്യങ്ങളും കുടുംബം വിശ്വസിച്ചു. പല സിസിടിവി ദൃശ്യങ്ങളിലും മരിച്ച പെൺകുട്ടിയെയും പ്രതിയേയും കണ്ടു എന്നു പോലീസ് പറഞ്ഞതിനാൽ ഇവർ ഒളിച്ചോടിയെന്നാണ് കരുതിയതെന്നും ശരത് പറയുന്നു.
എന്നാൽ പോലീസിന്റെ തെറ്റായ വിവരങ്ങൾ കാരണം കുടുംബത്തിന് ലഭിച്ചത് മൂന്നുദിവസം പഴക്കം ചെന്ന ചിത്രപ്രിയയുടെ മൃതദേഹമാണെന്നും അദ്ദേഹം ആരോപിച്ചു.
Tags : chithrapriya murder case malayattoor murder