x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു


Published: February 7, 2026 03:43 PM IST | Updated: February 7, 2026 03:43 PM IST

കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്‍റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ ചെലവില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു.

പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാല്‍ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ചേവായൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്ഥാപിക്കുന്നത്.

വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാധാരണക്കാരെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 12 ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എംപി, മേയര്‍ ഒ. സദാശിവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി.സജിത്ത് കുമാര്‍, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : hospital organ transplant Pinarayi Vijayan

Recent News

Up