ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ.
ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരു ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അറിവോടെയാണോ നീക്കമെന്നു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ബിഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെയാണു സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഈഴവ സമുദായത്തിന്‍റെ പിന്തുണ മറന്നാണ് സതീശന്‍റെ നീക്കങ്ങൾ.
ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്‍റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ കൊണ്ടുപോകാനാണു ശ്രമം.
സമുദായ നേതാക്കളുടെ തിണ്ണനിരങ്ങില്ലെന്നു വീമ്പിളക്കിയ സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തുവന്നു കഴിഞ്ഞു.
കൊച്ചിയിൽ സീറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന ഇരട്ടമുഖമാണിത്. എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല. അതു പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
Tags : Congress VD Satheesan Vellappally Natesan