തിരുവനന്തപുരം : ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പാർട്ടിക്കു ശുഭപ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണെന്നും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാകണം രൂപപ്പെടുത്തേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി. ബംഗാളിൽ എത്ര സീറ്റുകൾ നേടാനാകുമെന്നതിൽ പോലും അവിടുത്തെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിൽ വ്യക്തതയില്ല. തമിഴ്നാട്ടിലും ഇതേ നിലയാണ്.
പുതുച്ചേരിയിലും ആസാമിലും ഈ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളത്തിൽ വലിയ ഭൂരിപക്ഷത്തിൽ ഭരണം തുടരേണ്ടതു പാർട്ടിയുടെ മാത്രമല്ല രാജ്യത്തെ ഇടതുപക്ഷത്തിന്റെ തന്നെ നിലനിൽപ്പിന്റെ ഭാഗമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണു റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാണ്. എന്നാൽ കഴിഞ്ഞ ഒൻപതു വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ നേട്ടം പരിശോധിക്കുന്പോൾ ഇപ്പോൾ നടന്ന തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിൽ അതു പ്രതിഫലിക്കുന്നില്ല. അതായതു വികസന കാര്യങ്ങളൊന്നും ജനങ്ങളിലെത്തിക്കാൻ സർക്കാരും പാർട്ടി സംവിധാനവും പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാൻ.
ആവശ്യമായ തിരുത്തലുകൾ അതു സംഘടനാ സംവിധാനത്തിലായാലും ഭരണതലത്തിലായാലും വരുത്തിയേ മതിയാകൂ. ഇല്ലെങ്കിൽ വലിയ തിരിച്ചടിയാകും പൊതുവെ ഉണ്ടാകാൻ പോകുന്നതെന്നും കേരളത്തെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ജയിച്ചേ മതിയാകൂ. അതിനുള്ള രാഷ്ട്രീയ അന്തരീക്ഷം ഉണ്ട്. വിവാദങ്ങളിൽ പെടാതെ മൂന്നുമാസം സർക്കാരിന്റെ ജനകീയ പദ്ധതികൾ പൂർത്തീകരിക്കാനുള്ള അശ്രാന്തപരിശ്രമം നടത്തണം. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു സ്ഥാനാർഥികളെ തീരുമാനിക്കാം. ഇതിനു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിപൂർണ അനുവാദമുണ്ടെന്നും ബേബി യോഗത്തിൽ പറഞ്ഞു.
Tags : CPM Central Committee Kerala MA baby