കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആളിനെ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. ഇയാൾക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയിൽവച്ച് സംഘർഷമുണ്ടായത്. ഇതിൽ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരിൽ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്‍റെ പരാതിയിൽ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുൾ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആഴ്ചകൾക്കു മുമ്പ് സംഘർഷത്തിൽ പരിക്കേറ്റയാൾക്ക് അത്യാഹിതവിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരിക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
Tags : Criminal gangs clash General Hospital Kasargode Police