പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍.
കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് ശ്രീനാദേവി സമൂഹ മാധ്യമങ്ങള്‍ വഴി അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഇതു സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞതായും സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിജീവിതന്‍ എന്നു വിശേഷിപ്പിച്ചാണ് ശ്രീനാദേവി ഫേസ്ബുക്ക് ലൈവില്‍ കഴിഞ്ഞദിവസം എത്തിയത്. അതിജീവിതയ്‌ക്കൊപ്പമെന്നു വ്യക്തമാക്കിയ ശ്രീനാദേവി ഇരുവര്‍ക്കും ജാമ്യം ലഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു പരാതിക്കാരി മറുപടി ഇട്ടതിനു പിന്നാലെ അവര്‍ക്കെതിരേയും ശ്രീനാദേവി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഡിസിസിയുടെ നോട്ടീസിന് മറുപടി നല്‍കാനാണ് ശ്രീനാദേവിയുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ശ്രീനാദേവി കോണ്‍ഗ്രസിലെത്തിയത്. സിപിഐ അംഗമായിരുന്ന അവര്‍ ആ പാര്‍ട്ടിയില്‍ തുടരുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
Tags : DCC Srinadevi Kunjamma Rahul Mamkootathil KPCC