കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്ന സീപ്ലെയിൻ പദ്ധതിയും കടലിൽ വൻകിട കപ്പലുകൾ അനുവദിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി യോഗം.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡാം ടു ഡാം പദ്ധതിയെന്നു സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന സീപ്ലെയിൻ പദ്ധതി കുമരകം, അഷ്ടമുടി, വേമ്പനാട്, പുന്നമട, ബോൾഗാട്ടി, വിഴിഞ്ഞം തുടങ്ങിയ മത്സ്യസമ്പന്ന കേന്ദ്രങ്ങളെ തകർക്കും.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊല്ലത്ത് അഷ്ടമുടിയിൽ അവതരിപ്പിച്ച സീപ്ലെയിൻ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2024 ൽ ഈ പദ്ധതി ഇപ്പോഴത്തെ സർക്കാർ പുനരവതരിപ്പിക്കുകയായിരുന്നു. പദ്ധതി നിഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്.
കേരളത്തിലെ തൊഴിലാളി സംഘടനകളിൽ ആരുമായും ഒരിക്കൽപ്പോലും ചർച്ച ചെയ്യാതെയാണു പദ്ധതി നടപ്പാക്കുന്നതെന്നും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി. ദിനകരൻ (ധീവരസഭ), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എഐടിയുസി), എൻ.ജെ. പൗലോസ് (കെഎൽ സിഎ -കടൽ), ജാക്സൺ പൊള്ളയിൽ (എൻഎഫ്എഫ്), ചാൾസ് ജോർജ് (ടിയുസിഐ) എന്നിവർ ചൂണ്ടിക്കാട്ടി.
Tags : Deep sea vessels seaplanes Fishermen abandoned