പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിക്കുന്നു. എൻഡിആർഎഫിന്റെ ആദ്യ സംഘം ബുധനാഴ്ച സന്നിധാനത്തെത്തുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അതേസമയം ഇനി മുതൽ ഒരു ദിവസം 20,000 സ്പോട്ട് ബുക്കിംഗ് മാത്രമെ ഉണ്ടായിരിക്കൂ.
കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം - ശരംകുത്തി - സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Tags : sabarimala crowd spot booking