കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വയോധികയുടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് മലയാളികള്‍ അറസ്റ്റിൽ. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ അറസ്റ്റാണിത്.
എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട് - ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. ഇവരുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് ആരോ മുംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല്‍ അറസ്റ്റെന്ന് മുംബൈ കൊളാബേ പോലീസിന്റെ പേരില്‍ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി.
ഇവരുടെ അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു. സംഭവത്തിൽ കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്, കല്ലായിൽ ഫാസില്‍, അത്താണിക്കല്‍ കെ.വി. ഷിഹാബ്, മലാപ്പറമ്പ് സ്വദേശി എ. റബിന് എന്നിവരെയാണ് കോഴിക്കോട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്കി കമ്മീഷന് പറ്റുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിച്ചു. തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പോലീസിന്റെ നിഗമനം. അതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പോലീസിന്റെ നീക്കം.
Tags : Digital arrest scam Kozhikode First arrests