x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള വാഴ്സിറ്റിയെ ഇളക്കി ഡോളർ വിവാദം; ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം യുഎസ് ഡോളർ വിദേശ ബാങ്കിനു കൈമാറി

തിരുവനന്തപുരം ബ്യൂറോ
Published: January 5, 2026 12:25 PM IST | Updated: January 5, 2026 12:26 PM IST

തിരുവനന്തപുരം: വിദേശിയായ ഒരു ജേർണലിസ്റ്റ് കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി പ്രഭാഷണം നടത്താനുള്ള വേതനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം രൂപയ്ക്കു പകരം ഇരുപതിനായിരം ഡോളർ നൽകിയെന്ന ആരോപണം കേരള വാഴ്സിറ്റിയിൽ കത്തുന്നു.

17 ലക്ഷം രൂപ!

ഇരുപതിനായിരം രൂപയ്ക്കുള്ള 230 ഡോളറിനു പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കൻ ബാങ്ക് വഴി പ്രഭാഷകനു നൽകാൻ ഒരു വിദേശ കോൺസൾട്ടന്‍റിനു കൈമാറിയതത്രേ. ഇത് ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ വരും. സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ കൂടിയായ ഡോ.ആർ. ഗിരീഷ്കുമാറിനെയാണ് ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിന്‍റെ ഡയറക്ടറായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നിയമിച്ചിട്ടുള്ളത്.

ലാറ്റിൻ അമേരിക്കയെക്കുറിച്ചു പഠനം നടത്തുന്ന സെന്‍ററിനു സർക്കാർ അനുവദിച്ച ഫണ്ടിൽനിന്നു ഓൺലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരിൽ മാത്രം നൽകേണ്ട തുക ഒരു കൺസൾട്ടന്‍റിനു കൈമാറിയതിൽ ദുരൂഹതയുള്ളതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. അതു യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖ മാനേജർ ടെക്നോപാർക്കിലെ ബാങ്കിന്‍റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്‍റിന് 20000 ഡോളർ കൈമാറിയതത്രേ.

മറച്ചുവച്ചു?

ഭീമമായ തുക സർവകലാശാലയ്ക്കു നഷ്ടപ്പെട്ടത് സെന്‍റർ അധികൃതർ യഥാസമയം സർവകലാശലയെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ, കൺസൾട്ടന്‍റിനെ നേരിൽകണ്ട് തുക മടക്കി അയപ്പിച്ചെന്ന് സെന്‍റർ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടു വർഷം കഴിഞ്ഞിട്ടും തുക സർവകലാശാല ഫണ്ടിൽ തിരികെ ലഭിച്ചിട്ടില്ലത്രേ. ഇക്കാര്യത്തിൽ സെന്‍റർ ഡയറക്ടർതന്നെ ബാങ്ക് ഓംബുഡ്സ്മാനു നേരിട്ടു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.മുരളീധരൻ പിള്ള, ജെ.എസ്‌. ഷിജുഖാൻ, ഡോ. എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതി, സർവകലാശാലതന്നെ നേരിട്ട് തുടർഅന്വേഷണം നടത്താനും ഡയറക്ടറെ നടപടികളിൽനിന്ന് ഒഴിവാക്കാനും ശിപാർശ ചെയ്തു.

ശിപാർശ സ്വീകരിക്കാതെ വിസി

എന്നാൽ, സർവകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി തുക ഈടാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉപസമിതിയുടെ ശിപാർശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ. മോഹനൻ കുന്നുമ്മേലിന്‍റെ നിലപാടെന്നു പറയുന്നു.
കേരളവും ലാറ്റിൻ അമേരിക്കയും തമ്മിൽ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക വിഷയങ്ങളിൽ സമാനതകളുള്ള പഠനവും ഗവേഷണവും നടത്താനും കേരളവും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുമായി കേരള സർവകലാശാല ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്‍റ് ആയി 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ തുകയിൽനിന്നാണ് നഷ്ടമുണ്ടായത്.

വിജിലൻസ് അന്വേഷണം വേണം

അതേസമയം, കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന ഡോളർ വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് ഇവർ ഗവർണർക്കു നിവേദനം നൽകി. യൂണിവേഴ്സിറ്റി ജീവനക്കാരുടെ സ്വകാര്യ ഗ്രൂപ്പുകളിലും വിഷയം ചർച്ചയാണ്.

Tags : Dollar controversy Kerala Varsity US dollars foreign bank controversy kerala universirty

Recent News

Up