തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന മുൻ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും സ്ഥാപന ഉടമയുടെ വീട്ടിലും ഇഡി പരിശോധന. നിക്ഷേപ തട്ടിപ്പിൽ തകർന്നുപോയ തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യ സ്ഥാപനത്തിലായിരുന്നു ഇഡി പരിശോധന നടത്തിയത്.
തന്ത്രിക്ക് നെടുംപറമ്പ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍ ഇഡി പരിശോധന നടത്തിയത്. സ്ഥാപന ഉടമ എന്‍.എം. രാജുവിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
നെടുംപറന്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിലെ പരിശോധന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണെന്നാണ് ഇഡിയുടെ വിശദീകരണം. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കേരളത്തിൽ ഉടനീളം ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് കമ്പനി നടത്തി. നിക്ഷേപങ്ങളിലൂടെ നേടിയ പണം ഷെൽ കമ്പനികളിലേക്ക് വക മാറ്റിയെന്നും ഭൂമിയും കെട്ടിടങ്ങളും വാങ്ങിയെന്നും ഇഡി സംശയിക്കുന്നു.
കമ്പനിയുടെ ഉടമകളുടെയും മറ്റുള്ളവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന തുടരുമെന്നും ഇഡി അറയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തന്ത്രി പണം നിക്ഷേപിച്ചെന്ന് എസ്ഐടി സംശയിക്കുന്ന സ്ഥാപനമാണിത്.
Tags : ED inspects financial institution Tantri Kantarar Rajeevr allegedly invested money