കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.
Tags : enforcement directorate jayaram sabarimala gold theft case