തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധിചിത്രം ഉയർത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ജില്ലകളിൽനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കു പുറമേ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, എഐസിസി, കെപിസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ 28നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും മണ്ഡലം ആസ്ഥാനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.

തൊഴിലുറപ്പു പദ്ധതിയെ പൂർണമായി ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുതിയ ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ തൊഴിലുറപ്പ് പദ്ധതി പൂർണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ തുടങ്ങി. അതിന്റെ അന്തിമഘട്ടമാണ് ഇപ്പോഴത്തെ ഈ ബിൽ.
തൊഴിലുറപ്പ് വേതനം നല്‍കാതെയും വൻ തോതിൽ കുടിശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചുമൊക്കെയാണ് ഈ പദ്ധതി ഇല്ലാതാക്കാൻ 10 വർഷമായി ബിജെപി സർക്കാർ ശ്രമിച്ചിരുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതും, തൊഴിൽ നൽകുകയെന്ന ചുമതലയിൽനിന്ന് പൂർണമായും കൈയൊഴിയുന്നതുമായ പുതിയ ബില്ലാണ് കേന്ദ്രം തയാറാക്കിയിരിക്കുന്നത്.
പദ്ധതിയെ ഇല്ലാതാക്കുന്നുവെന്നു മാത്രമല്ല 40 ശതമാനം ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിലൂടെ കേരളത്തിന് ഒരു വർഷം 1600 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. ഈ ബില്ലിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണം. രാജ്യത്തെ സാധാരണ ജനങ്ങൾക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണു ബിൽ. ഇത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
- എം.ബി. രാജേഷ് (തദ്ദേശസ്വയംഭരണ മന്ത്രി)

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയൻ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്നു വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സർക്കാർ നടപടി. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിനു ഗാന്ധിയുടെ സ്നേഹരാഷ്ട്രീയമോ അദ്ദേഹം മുന്നോട്ടുവച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രീപിതാവിന്റെ ഘാതകർ ഗാന്ധിജിയുടെ പേരിനെയും ഓർമകളെയും ഭയക്കുന്നു.
നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരന്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാൽ, കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബിജെപി സർക്കാർ മറക്കരുത്.
തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് മഹാത്മാവിന്റെ പേരു വെട്ടിയാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വിസ്മൃതിയിലാകുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും.
- പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീശക്തീകരണത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം മറ്റൊരു പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാരാണ് നല്‍കിയിരുന്നത്.
ഇത് റദ്ദാക്കി ഗാന്ധിജിയുടെ പേരും ഒഴിവാക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പദ്ധതി നടത്തിപ്പിനുള്ള 40 ശതമാനം പണം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. നിലവില്‍ 90 ശതമാനം കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ബിജെപി ഒഴികെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ സാമ്പത്തികമായി കൂടുതല്‍ ദുര്‍ബലമാക്കുകയെന്ന ഗൂഢോദ്ദേശ്യമാണിതിനു പിന്നിലുള്ളത്.
-ജോസ് കെ. മാണി എംപി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള ശ്രമമാണു കേന്ദ്രസർക്കാർ നടത്തുന്നത്. പുതിയ ബിൽ നിലവിൽ വന്നാൽ കേരളത്തിലെ പാതിയോളം തൊഴിലുറപ്പ് തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
ഇന്ത്യയിലെ ഗ്രാമങ്ങളിൽനിന്ന് പട്ടിണി തുടച്ചു മാറ്റിയ, ഓരോ തൊഴിലാളിയുടെയും വീട്ടമ്മമാരുടെയും കൈയിൽ പണമെത്തിച്ച് അവരുടെ ജീവിത സ്വപ്നങ്ങൾക്കു നിറം പകർന്ന ഏറ്റവും ആശയസന്പന്നമായ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കുക മാത്രമല്ല, ആ പദ്ധതിയുടെ അന്തഃസത്തതന്നെ നശിപ്പിച്ച് കോടിക്കണക്കിനു തൊഴിലാളികൾ ഇതിൽനിന്നും പുറത്താകുന്ന രീതിയിലാണു പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്.
- രമേശ് ചെന്നിത്തല
Tags : UDF LDF protest Employment law discriminatory