തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്.
ഇതിന് പിന്നാലെ ഉയർന്ന് വിമർശനങ്ങളിലാണ് സർക്കാരിനെ പിന്തുണച്ച് ഇ.പി. രംഗത്തെത്തിയത്. അവർ പാവങ്ങളല്ലേയെന്ന് അഭിപ്രായപ്പെട്ട ഇ.പി.ജയരാജൻ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ചോദിച്ചു.
പലസാഹചര്യങ്ങളാൽ കുറ്റവാളികളായി പോയവരാണ് ജയിലിൽ കിടക്കുന്നത്. അവർക്ക് ചില്ലറ പൈസ വർധിപ്പിച്ചത് കാലോചിതമായ നടപടിയാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. ഇത്തരം വിമർശനങ്ങളുണ്ടായാൽ സർക്കാർ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിദിന വേതനം 369 രൂപയാണ്. അത് വർധിപ്പിക്കാത്തത് കേന്ദ്ര സർക്കാരാണെന്നും ഇ.പി ആരോപിച്ചു. അതിന് കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തണമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
Tags : ep jayarajan cpm prisoners wage ldf government