വാഷിംഗ്ടൺ ഡിസി: യുഎസിലെ സിയാറ്റിലിൽ പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ 23 വയസുകാരി മരിച്ച സംഭവത്തിൽ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം.
നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന ജാഹ്നവി കുണ്ഡലയാണ് 2023 ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിപ്പെട്ട് മരിച്ചത്.
പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്.
സൈറണും എമർജൻസി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണിക്കൂറിൽ 25 മൈൽ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 74 മൈൽ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ജാഹ്നവിയെ ഇടിക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡേവ് മനപൂർവം സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിംഗ് ഓഫീസറെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കും. കൂടാതെ 5000 രൂപ പിഴ അടക്കാൻ കിംഗ് കൌണ്ടി പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയും ചെയ്തു.
നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസിലൂടെയാവും കണ്ടെത്തുക.
Tags : Family Indian Student Kill US Officer Settlement