ആലപ്പുഴ: ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായിരുന്നു.
ഇതേ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ ഉദയ സ്റ്റുഡിയോ 1965ൽ നിർമിച്ച ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷത്തിലൂടെ ശ്രദ്ധനേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ അടൂരിന്റെ തുടർന്നുള്ള ചിത്രങ്ങളിലും അഭിനയിച്ചു.
വില്ലൻ കഥാപാത്രങ്ങളിലും ക്യാരക്ടർ റോളുകളിലും മികവ് പുലർത്തിയിരുന്ന അപ്പച്ചൻ മലയാളത്തിലെ മിക്ക സൂപ്പർതാര ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Tags : Punnapra appachan death alappuzha malayalam cinema