കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ.
മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.
സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.
ഇന്റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറിൽ കയറ്റി.
ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു.
Tags : arrest kidnapping Nedumbassery airport case