അതിരപ്പിള്ളി: കാലിനു മുറിവേറ്റനിലയിൽ കണ്ടെത്തിയതിനെതുടർന്ന് വനംവകുപ്പ് ചികിത്സനൽകി വിട്ടയച്ചശേഷം ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞു. വനംവകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കുവെടിവച്ച് ചികിത്സിച്ചശേഷം വിട്ടയച്ച കാട്ടാനയാണ് ഇന്നലെ പുലർച്ചെ ചരിഞ്ഞത്.
ഉദ്ദേശം 12 വയസുള്ള കൊമ്പനാന മുറിവിലൂടെയുണ്ടായ അണുബാധമൂലവും കിടപ്പിലായതുകൊണ്ടുമാണ് ചരിഞ്ഞതെന്നാണ് പ്രാഥമികനിഗമനം.
സെപ്റ്റംബർ അവസാനമാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിനു മുറിവേറ്റനിലയിൽ കാട്ടാനയെ കണ്ടത്. തുടർന്നു വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് ചികിത്സിച്ചു. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കാണാത്തതിനെത്തുടർന്ന് വീണ്ടും മലയാറ്റൂർ ഡിവിഷനിൽവച്ച് മയക്കുവെടിവച്ചു ചികിത്സിച്ചു. തുടർന്നും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
പിന്നീട് കല്ലാല എസ്റ്റേറ്റ് പതിമൂന്നാം ബ്ലോക്കിലെ ജനവാസമേഖലയിൽ തോട്ടിലെ ചെളിയിൽ ആനയെ വീണ്ടും അവശനിലയിൽ കണ്ടിരുന്നു. ആന അവശനിലയിലാകാൻ കാരണം മറ്റേതെങ്കിലും ആനക്കൂട്ടത്തിന്റെ ആക്രമണമാകാം എന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചിരുന്നു.
ആനയ്ക്കു മരുന്ന് ഭക്ഷണത്തിൽ വച്ചുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കാട്ടാന ചരിയുകയായിരുന്നു.
പ്രോട്ടോകോൾ അനുസരിച്ച് മലയാറ്റൂർ ഡിഎഫ്ഒ പി. കാർത്തിക് ചെയർമാനായ പോസ്റ്റ്മോർട്ടം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.
Tags : Wild elephant death Kattana charinju Elephant