ആലപ്പുഴ: പ്രശസ്ത വചനപ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവന്‍ ഡയറക് ടറുമായ പ്രശാന്തച്ചന് കടന്നുപോകുന്നത് വലിയൊരു വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്. മനസുകളെ പ്രശാന്തതയിലേക്കു നയിച്ച വൈദികനെ ഒരുനോക്കു കാണാന്‍ നിരവധിയാളുകളാണ് ഇന്നലെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച വിവിധ സ്ഥലങ്ങളിലെത്തിയത്.
കഴിഞ്ഞദിവസം അന്തരിച്ച ഫാ. പ്രശാന്തിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നപ്ര ഐഎംഎസ് ധ്യാനഭവനില്‍ നടക്കും. അഞ്ചു മുറിയുമായി തുടങ്ങുന്ന ധ്യാനഭവന്‍ 177 മുറികളും 600 പേര്‍ക്ക് ഒരേസമയം ധ്യാനിക്കാന്‍ സാധിക്കുന്ന ധ്യാന ഹാളുകളും ഒക്കെയായി മാറിയതിനു പിന്നില്‍ പ്രശാന്തച്ചന് പകര്‍ന്നു നല്കിയ മാതൃഭക്തിയുടെ വലിയൊരു അനുഭവമുണ്ടായിരുന്നു.
ഉരുകുന്ന മനസുമായി ധ്യാനഭവനിലെത്തി മനസമാധാനത്തോടെ മടങ്ങാന്‍ ഐഎംഎസിലേക്ക് ആളൊഴുകുമ്പോഴും ചെരുപ്പില്ലാതെ നടക്കുന്ന, താഴെക്കിടന്നുറങ്ങുന്ന പ്രശാന്തച്ചന്റെ ലാളിത്യം അനേകരെ ആകര്‍ഷിച്ചിരുന്നു.
പുന്നപ്രയിലെ ഐഎംഎസ് ധ്യാനഭവന്റെ സുപ്പീരിയറും പിന്നീട് ഡയറക് ടറുമായ പ്രശാന്തച്ചനെ എല്ലാവര്‍ക്കുമറിയാമെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാനസിക പരിമിതിയുള്ളവര്‍ക്കായി നടത്തുന്ന അനാഥാലയങ്ങളെക്കുറിച്ച് അധികമാര്‍ക്കുമറിയില്ലായിരുന്നു. ഈ ആലയങ്ങളില്‍ മനസു തളര്ന്നവര് മനഃശാന്തിയോടെ, ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്ന കാഴ്ചയും അധികമാരും കണ്ടിട്ടുണ്ടാവില്ല. ഇതിനു പിന്നില്‍ പ്രശാന്തച്ചനൊപ്പം സിസ്റ്റേഴ്സും ഡോക്ടര്‍മാരും മാനസികാരോഗ്യ പ്രവര്‍ത്തകരുമൊക്കെ അണിനിരന്നപ്പോൾ ആശ്വാസമായത് ആരും നോക്കാനില്ലാത്ത അനേകര്ക്കായിരുന്നു.
തുടക്കം തിരുപ്പട്ടദിനത്തിലെ ആ നോവില്‍നിന്ന്
മാനസിക പരിമിതിയുള്ളവരെ സംരക്ഷിക്കാന്‍ 1988 ല്‍ മരിയധാമും 1999 ഡിസംബര്‍ മൂന്നിന് മരിയഭവനും പള്ളിത്തോട്ടില്‍ മരിയ സദനും സ്ഥാപിതമായതിനു പിന്നില്‍ അധികമാരും അറിയാത്തൊരു കഥയുണ്ട്. ഫാ. പ്രശാന്ത് തിരുപ്പട്ട സ്വീകരണത്തിനായി ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളത്തോടൊപ്പം നീങ്ങുന്ന സമയം.
സദസില്‍ നിന്ന് വലിയസ്വരത്തില്‍ ഒരമ്മച്ചി എന്തോ വിളിച്ചു പറയുന്നു. മാനസിക വിഭ്രാന്തി കാട്ടിയ ചിന്നമ്മ താത്തയായിരുന്നു അത്. തനിക്കുടുക്കാന്‍ മുണ്ടും ചട്ടയും നേര്യതും വാങ്ങിത്തരണമെന്ന് ആക്രോശിക്കുകയായിരുന്നു അവര്‍.
ഈ സംഭവം പ്രശാന്തച്ചന്റെ മനസിനെ വല്ലാതുലച്ചു. ഇത്തരത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിന്റെ മടിത്തട്ടിലെവിടെയോ ഉറച്ചു. പിന്നീട് ഐഎംഎസ് ധ്യാനഭവന്റെ ഡയറക് ടറായി എത്തുമ്പോള്‍ ചിന്നമ്മ താത്തയെ പോലുള്ള നിരവധിപ്പേരെ സംരക്ഷിക്കാന്‍ ഒരാലയം ആവശ്യമെന്ന ചിന്ത സജീവമായി. 400 ഓളം അന്തേവാസികളുള്ള നാല് അനാഥാലയങ്ങളുടെ നിര്‍മാണത്തിലേക്കു നയിച്ചത് തിരുപ്പട്ട സമയത്ത് മനസില്‍ പതിഞ്ഞ വേദനിപ്പിക്കുന്ന ആ അനുഭവമായിരുന്നു.
കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ ആലപ്പുഴയിലേക്കെത്തിച്ചതിലും അച്ചന് വഹിച്ച പങ്ക് വലുതായിരുന്നു.
Tags : Fr. Prashanth IMS funeral today Punnapra IMS Meditation Hall IMS Alappuzha